കാബൂൾ : അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം വർദ്ധിക്കുന്നു. കാബൂളിൽ കർതെ പർവാൺ ഗുരുദ്വാരയ്‌ക്ക് സമീപം സ്‌ഫോടനം നടന്നു. ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം നടന്ന് ഒരു മാസം തികയുന്നതിന് മുൻപാണ് ഇത്. ആർക്കും പരിക്കില്ലെന്നാണ് വിവരം.
സിഖ്, ഹിന്ദു വിഭാഗത്തിൽ പെട്ട ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് ചന്തോക്ക് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ ഗുരുദ്വാരയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഭീകരാക്രമണത്തിൽ നിരവധി സിഖുകാരും താലിബാൻ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകൾ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉൾപ്പെടെ പലായനം ചെയ്തിരുന്നു.
തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്ന് താലിബാൻ നേതാക്കൾ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചു. സുരക്ഷാ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും ന്യൂനപക്ഷ വിഭാഗക്കാർ തിരിച്ചെത്തിയാൽ സുരക്ഷിതമായിരിക്കുമെന്നുമാണ് താലിബാൻ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.
Comments