ലക്‌നൗ: ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് മങ്കിപോക്‌സ് രോഗിബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലും മുൻകരുതൽ നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ കൊവിഡ് കേന്ദ്രങ്ങളിൽ കുറഞ്ഞത് പത്തു കിടക്കകളെങ്കിലും ഒഴിച്ചിടണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. യോഗി. ജനങ്ങൾക്ക് ബോധവത്കരണം നൽകാനും നിർദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സർക്കാരിന്റെയും മാർഗനിർദേശ പ്രകാരമുള്ള രോഗ ലക്ഷണങ്ങൾ, ചികിത്സ,മുൻകരുതൽ നടപടികൾ തുടങ്ങിയവയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്‌സ്.വസൂരി രോഗത്ത്ിന് സമാനമായ ലക്ഷണങ്ങളാണ് മങ്കിപോക്‌സ് രോഗികളും പ്രകടമാക്കുക. പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകൾ എന്നിവയുടെ വീക്കത്തോടെയാണ് രോഗം സാധാരണയായി കണ്ടു തുടങ്ങുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ച വരെ രോഗ ലക്ഷണങ്ങൾ പ്രകടമാകും.
ആഫ്രിക്കൻ പന്നിപ്പനിയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗം ബാധിച്ച് പന്നികൾ ചത്തൊടുങ്ങുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം തടയാൻ ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോൺ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം ബാധിച്ച പന്നികളെ സംസ്‌കരിക്കുമ്പോൾ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പന്നി ഫാമുകൾ നിരവധി പേരുടെ ഉപജീവന മാർഗമായതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ, സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെന്നും 34 കോടിയിലധികം വാക്‌സിനുകൾ ഇതിനോടകം വിതരണം ചെയ്തായും വ്യക്തമാക്കി.
Comments