ന്യൂഡൽഹി : രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ അധീർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. രാഷ്‌ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ഇത് സംബന്ധിച്ച് ഹാജരാകാൻ ചൗധരിക്ക് സമൻസ് അയച്ചിട്ടുണ്ട്. അടുത്തമാസം മൂന്നിന് കമ്മീഷൻ മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ നടത്തിയ പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവുമാണെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് സ്വമേധയാ കേസെടുത്തത്. ചൗധരിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കമ്മീഷൻ കത്തയച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ രാഷ്‌ട്രപത്‌നി എന്ന് വിളിച്ചാണ് ചൗധരി അധിക്ഷേപിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ലോക്‌സഭയിൽ പ്രതിഷേധിക്കുകയായിരുന്നു. വിവാദ പ്രസ്താവനയിൽ ചൗധരി മാപ്പ് പറയണമെന്നായിരുന്നു ബിജെപി നേതാക്കളുടെ ആവശ്യം. തുടർന്ന് രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയാമെന്ന് ആധിർ രഞ്ജൻ ചൗധരിയും അറിയിച്ചു.
Comments