വാഷിംഗ്ടൺ : അമേരിക്കയിൽ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെ സാമ്പത്തികാവസ്ഥ കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി കുറഞ്ഞുവരുന്നതാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 0.9 ശതമാനത്തിന്റെ കുറവാണ് മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിൽ, ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉൽപ്പാദനം വാർഷിക നിരക്കിൽ 1.6% കുറഞ്ഞിരുന്നു. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് എന്ന സംഘടനയാണ് അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായി സൂചനകൾ നൽകിയത്. എന്നാൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് ബൈഡൻ തുറന്നുസമ്മതിച്ചിട്ടില്ല.
നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ പണപ്പെരുപ്പം സാക്ഷ്യം വഹിച്ച മാസത്തിലൂടെയാണ് അമേരിക്ക കടന്നുപോയത്. എന്നാൽ കൊറോണ മഹാമാരി കാലത്ത് നഷ്ടപ്പെട്ട സ്വകാര്യ മേഖലയിലെ ജോലികൾ വീണ്ടെടുക്കുകയും, പണപ്പെരുപ്പം കുറയ്‌ക്കാൻ ഫെഡറൽ റിസർവ് പ്രവർത്തിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാകുന്നതിൽ അതിശയിക്കാനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ചരിത്രപരമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും ശരിയായ പാതയിലൂടെയാണ് പോകുന്നത് എന്ന വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതനായി ഈ വെല്ലുവിളികളും തരണം ചെയ്യാനാകും.
രാജ്യത്ത് തൊഴിലില്ലായ്മ 3.6 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. രണ്ടാം പാദത്തിൽ മാത്രം 1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. താൻ അധികാരമേറ്റതിനുശേഷം അമേരിക്കൻ ഉൽപ്പാദനരംഗത്ത് 200 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുന്ന കമ്പനികളിലൊന്നായ കൊറിയയിലെ എസ്‌കെ ഗ്രൂപ്പ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അമേരിക്കയുടെ ഉത്പാദന രംഗത്ത് ഇത് ചരിത്രപരമായ തിരിച്ചുവരവിന് തുടക്കം കുറിക്കുമെന്നും ബൈഡൻ പറഞ്ഞു. സാമ്പത്തിക നേട്ടങ്ങൾ കൈവിടാതെ പണപ്പെരുപ്പം കുറയ്‌ക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ബൈഡൻ വ്യക്തമാക്കി.
Comments