ന്യൂഡൽഹി: കൊറോണ വ്യാപനം സൃഷ്ടിച്ച ആഗോള പ്രതിസന്ധിയെ മറികടന്ന് വാണിജ്യ രംഗത്ത് ഇന്ത്യൻ കുതിപ്പ്. 2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് ഒഴുകിയത് ആറര ലക്ഷം കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന് കേന്ദ്ര സർക്കാർ. അമേരിക്കയും സിംഗപ്പൂരുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങൾ. മൗറീഷ്യസ്, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെയും വിശ്വസ്തമായ വിദേശ ഹബ് ആയി മാറിയിരിക്കുകയാണ് ഇന്ത്യൻ വിപണി.
2021-22 സാമ്പത്തിക വർഷം ഇന്ത്യയിലേക്ക് വന്നത് 6,31,050 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ഉത്പാദന മേഖലയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയിരിക്കുന്നത്. 1,58,332 കോടി രൂപയാണ് ഈ മേഖലയിൽ നിക്ഷേപമായി എത്തിയത്. മുൻ വർഷം ഇത് 89,766 കോടി രൂപയായിരുന്നു. 76 ശതമാനമാണ് ഇതിൽ ഈ വർഷം വളർച്ച ഉണ്ടായിരിക്കുന്നത് എന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 27.01 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്. 17.94 ശതമാനം അമേരിക്കയിൽ നിന്നുള്ള നിക്ഷേപമാണ്. 15.98 ശതമാനം മൗറീഷ്യസിന്റേയും 7.86 ശതമാനം നെതർലൻഡ്സിന്റേയും 7.31 ശതമാനം സ്വിറ്റ്സർലൻഡിന്റേയും വിഹിതമാണ്. 2021ലെ നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകർത്താക്കളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
വാണിജ്യ, വ്യവസായ വകുപ്പിന്റെ ആധുനിക നയങ്ങളും, ഇവ നടപ്പിലാക്കാൻ റിസർവ് ബാങ്ക് നൽകുന്ന മികച്ച പിന്തുണയുമാണ് ശക്തമായ ഈ മുന്നേറ്റത്തിന് കാരണമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. കൊറോണ പ്രതിസന്ധിയെയും റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പ്രതികൂല സാഹചര്യത്തെയും തരണം ചെയ്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
Comments