ബംഗലൂരു: പ്രവീൺ നെട്ടാരു കൊലക്കേസിൽ എല്ലാ പ്രതികൾക്കും കർശനമായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് കർണാടക മന്ത്രി ഡോക്ടർ അശ്വത്ഥ്നാരായൺ. ഭീകരവാദ ശക്തികളെ ഒരു കാരണവശാലും സംസ്ഥാനത്ത് അഴിഞ്ഞാടാൻ അനുവദിക്കില്ല. ക്രമസമാധാനം നിലനിർത്താൻ, വേണ്ടി വന്നാൽ എൻകൗണ്ടറിന് നിർദ്ദേശം നൽകാനും സർക്കാർ മടിക്കില്ലെന്നും കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ അശ്വത്ഥ്നാരായൺ പറഞ്ഞു.
സംസ്ഥാനത്ത് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടരുത് എന്നാണ് സർക്കാരിന്റെയും ജനങ്ങളുടെയും ആഗ്രഹം. കുറ്റവാളികൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകും. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവർക്കെതിരെ വേണ്ടി വന്നാൽ എൻകൗണ്ടർ ഉൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകും. മംഗലൂരുവിൽ അശ്വത്ഥ്നാരായൺ പറഞ്ഞു.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചിരുന്നു. പ്രവീണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറിയിരുന്നു.
പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ ദേശവിരുദ്ധ മതതീവ്രവാദ ശക്തികൾക്കെതിരെ വേണ്ടി വന്നാൽ യുപി മോഡൽ നടപ്പിലാക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.
Comments