ഷിംല: സോളൻ ജില്ലയിൽ മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളുമായി യുവാവ്. ബഡ്ഡി സ്വദേശിയിലാണ് ലക്ഷണങ്ങൾ പ്രകടമായത്. രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇയാൾ വിദേശ യാത്രകൾ നടത്തിയിരുന്ന ആൾ അല്ലെന്നും ചൂണ്ടിക്കാട്ടി.മുൻകരുതലായി ഇയാളെ 21 ദിവസം ഐസോലേഷനിൽ പാർപ്പിച്ചു. പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി.
കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് നിൽക്കണമെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 21 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും മാർഗനിർദേശത്തിൽ സൂചിപ്പിച്ചിരുന്നു. മുറിവുകൾ ഉണങ്ങുന്നതു വരെ സമ്പർക്കം ഒഴിവാക്കാനും നിർദേശമുണ്ട്. നാലു കേസുകളാണ് നിലവിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. കേരളത്തിൽ മൂന്നു പേർക്കും ഡൽഹിയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ മങ്കിപോക്‌സ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറൽ രോഗമാണ് മങ്കിപോക്സ്. പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകൾ എന്നിവയുടെ വീക്കത്തോടെയാണ് രോഗം കണ്ടു തുടങ്ങുക.
Comments