കോട്ടയം: കേരളത്തിന്റെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. കോട്ടയം ജില്ലയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയാണ് ലഭിച്ചത്. തെളിഞ്ഞു നിന്ന ആകാശം വളരെപ്പെട്ടന്നാണ് കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞത്. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ കോട്ടയം ജില്ലയിലെ എരുമേലി അടക്കമുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇരുമ്പൂന്നിക്കര-കൊപ്പം-തുമരംപാറ ഭാഗത്ത് വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി.
വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് തുമരംപാറ, കൊപ്പം, പേരൂർത്തോട് പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രളയ സമാനമായി പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. എരുമേലി ക്ഷേത്ര പരിസരത്തും വെള്ളം കയറി. രണ്ടു മണിക്കൂർ പെയ്ത അതിശക്തമായ മഴ പ്രളയ ദുരന്തത്തിലേയ്ക്ക് നയിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ.
കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട്, മുണ്ടക്കയം എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തു. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments