ആലപ്പുഴ: വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവ് നടത്താൻ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയ സംഭവത്തിൽ വിശദീകരണവുമായി പി.പി ചിത്തരഞ്ജൻ എംഎൽഎ. നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് വീടൊരുക്കുന്നതിന് വേണ്ടിയാണ് പണം പിരിക്കാൻ ആവശ്യപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. കുട്ടികളിൽ നിന്നും പണം പിരിയ്ക്കാനുള്ള എംഎൽഎയുടെ നിർദ്ദേശം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു എംഎൽഎയുടെ വിശദീകരണം.
പണപ്പിരിവുമായി ബന്ധപ്പെട്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിലെ ഹെഡ്മിസ്ട്രസ് തയ്യാറാക്കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാരണം എന്തെന്ന് ബോധിപ്പിക്കാതെ കത്ത് പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമാണെന്ന് ചിത്തരഞ്ജൻ എംഎൽഎ വ്യക്തമാക്കി. എംഎൽഎ എന്ന നിലയിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.
പാട്ടുകളം എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിന്റെ ദയനീയാവസ്ഥയാണ് പണം പിരിക്കാൻ പ്രേരിപ്പിച്ചത്. കുട്ടിയുടെ മത്സ്യത്തൊഴിലാളിയായ പിതാവ് ക്യാൻസർ ബാധിതനായതിൽ ജോലിയ്ക്ക് പോയിട്ട് രണ്ട് വർഷത്തോളമായി. ഇവർ താമസിക്കുന്ന വീട് ജീർണാവസ്ഥയിലാണ്. ഈ വീട് പുതുക്കിപ്പണിയുന്നതിനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കുട്ടികളിൽ നിന്നും പണം പിരിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.
കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂർ ഹോളി ഫാമിലി സ്കൂളിലെ ഹെഡ് മിസ്ട്രസ് തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകൾ, ഇതോടൊപ്പമാണ് ഇത്തവണ ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതി കൂടി നടപ്പിലാക്കുവാൻ നിശ്ചയിച്ചത്.
ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാൻസർ രോഗബാധയെ തുടർന്ന് രണ്ടുവർഷമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. ഇവർ താമസിക്കുന്ന വീട് വളരെ ജീർണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവർക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാൻ തീരുമാനിക്കുന്നത്.
ഇതിനായി ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളോട് 10 രൂപ സഹായമായി അഭ്യർത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്കൂൾ പി.ടി.എ പ്രസിഡന്റിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് ആയി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.
നിർഭാഗ്യമെന്ന് പറയട്ടെ, കാട്ടൂർ സ്കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിൽ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎൽഎ ഓഫീസിൽ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്കൂളിൽ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവർത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവർത്തിക്കാനാണ് ഈ കാലമത്രയും ഞാൻ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാർഥ്യം മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു
Comments