മുംബൈ: ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത് പതിനൊന്നര ലക്ഷം രൂപയുടെ കള്ളപ്പണം. പത്ര ചാൾ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ നിർദ്ദേശം അവഗണിച്ച റാവത്തിന്റെ വീട്ടിൽ അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു.
1034 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയ പത്ര ചാൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജൂൺ 28ന് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനെ അവഗണിച്ച സഞ്ജയ് റാവത്തിനെ, ഇന്ന് ഇഡി തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.
ഡി എച്ച് എഫ് എൽ- യെസ് ബാങ്ക് കേസിൽ പൂനെ സ്വദേശിയായ ബിസിനസ്സുകാരൻ അവിനാശ് ഭോസലെയെയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്ര ചാൾ അഴിമതി കേസിനും ഡി എച്ച് എഫ് എൽ- യെസ് ബാങ്ക് അഴിമതി കേസിനും തമ്മിൽ നിർണ്ണായക ബന്ധമുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അന്വേഷണത്തിൽ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്ന്, ഏപ്രിൽ മാസത്തിൽ സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീൺ റാവത്തിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
Comments