ജയ്പൂർ: രാജസ്ഥാനിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20കാരനായ യുവാവിനെയാണ് രോഗലക്ഷണങ്ങളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗ സ്ഥിരീകരണത്തിനായി സ്രവസാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ സൂപ്രണ്ട് ഡോ. അജിത് സിംഗ് പറഞ്ഞു.
യുവാവ് കഴിഞ്ഞ നാല് ദിവസമായി പനി ബാധിതനാണ്. ശരീരത്തിൽ ചൊറിച്ചിലും പാടുകളുമുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ചയാണ് യുവാവിനെ കിഷൻഗഡിൽ നിന്ന് സർക്കാർ ആശുപത്രിയിലേക്കെത്തിച്ചത്.ഇയാൾ മങ്കിപോക്‌സ് ബാധിതർക്കായി രൂപീകരിച്ച പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ്.
കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് നിൽക്കണമെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും 21 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും മാർഗനിർദേശത്തിൽ സൂചിപ്പിച്ചിരുന്നു. മുറിവുകൾ ഉണങ്ങുന്നതു വരെ സമ്പർക്കം ഒഴിവാക്കാനും നിർദേശമുണ്ട്.
കൂടുതൽ സുരക്ഷാ മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനും ചികിത്സ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രം ടാസ്‌ക് ഫോഴ്സിന് രൂപം നൽകി.രോഗ നിർണ്ണയം വേഗത്തിലാക്കാനും രോഗത്തിന്റെ വിവിധ തലങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാരിനെ സഹായിക്കുന്നതിനുമാണ് ഇത്തരത്തിൽ ഫോഴ്സിനെ നിയമിക്കുന്നത്
Comments