കൊച്ചി : കരുവന്നൂരിൽ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നൽകുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാലാണ് നിർത്തിവെയ്‌ക്കാൻ കോടതി ഉത്തരവിട്ടത്. അടിയന്തരമായി പണം ആവശ്യമുള്ളവർക്ക് മാത്രം തിരിച്ചു നൽകാമെന്നാണ് നിർദ്ദേശം. ഇക്കാര്യം കോടതിയെ അറിയിക്കുകയും വേണം.
കാലാവധി പൂർത്തിയായ 142 കോടി രൂപയുടെ സ്ഥിരം നിക്ഷേപം ഉണ്ടെന്ന് ബാങ്ക് അറിയിച്ചു. 284 കോടി രൂപയുടെ നിക്ഷേപവും ഉണ്ട്. സംഭവത്തിൽ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം. പണം എങ്ങനെ തിരിച്ചു നൽകാൻ ആകുമെന്ന് സർക്കാർ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.
60 ലക്ഷം രൂപ മാത്രമേ കയ്യിൽ ഉള്ളൂവെന്നും ടോക്കൺ എടുക്കുന്നവർക്ക് കയ്യിൽ ഉള്ള പണം നൽകാം എന്നും ബാങ്ക് അറിയിച്ചു. എന്നാൽ ട്രഷറിയിലെ പണം എങ്ങനെ കൊടുക്കാൻ സാധിക്കുമെന്നും അത് പബ്ലിക് മണി അല്ലെ എന്നും കോടതി ആരാഞ്ഞു. പണം തിരികെ നൽകുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
ആസ്തി പണയപ്പെടുത്തി ലോൺ എടുക്കാൻ ഉള്ള ശ്രമം തുടങ്ങി എന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 2 ആഴ്ചക്കുള്ളിൽ കൃത്യമായ പ്ലാനുകൾ പറയണം എന്ന് കോടതിയും ഉത്തരവിട്ടു. ഈ മാസം 10 ന് കേസ് വീണ്ടും പരിഗണിക്കും.
Comments