ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് സ്വാതന്ത്ര്യ പോരാളികൾ. വൈകീട്ടോടെയാണ് ഇവർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. സൈനിക ഹെലികോപ്റ്റർ തകർന്ന് കമാൻഡർ ഉൾപ്പെടെ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്.
ബലൂച് രാജി അജോയി സംഗാർ (അബ്രാസ്) ആണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നത്. ബലൂച് സ്വാതന്ത്ര്യ പോരാളികളെ ലക്ഷ്യമിട്ടായിരുന്നു പാക് സൈനിക ഹെലികോപ്റ്റർ എത്തിയിരുന്നത് എന്ന് അബ്രാസ് വക്താവ് ബലൂച് ഖാൻ വ്യക്തമാക്കി. വിന്ദാർ നൂറണി മേഖലയ്‌ക്കിടയിൽ സൈനിക ഹെലികോപ്റ്റർ സ്വാതന്ത്ര്യ പോരാളികളെ ലക്ഷ്യമിട്ട് താഴ്ന്ന് പറന്നിരുന്നു. ഇതോടെ വ്യോമവേധ തോക്കുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന ഹെലികോപ്റ്റർ മൂസ ഗോത്തിൽ കത്തിയമരുകയായിരുന്നുവെന്നും ബലൂച് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്. സർഫറാസ് അലി ബലൂചുകളുടെ കൂട്ടക്കൊലയുടെ കാരണക്കാരനാണ്. ആക്രമണത്തിന് ശേഷം പോരാളികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ബലൂചുകളെ സുരക്ഷിതരാക്കേണ്ടതുകൊണ്ടാണ് ആക്രമണം അൽപ്പം താമസിപ്പിച്ചത്. ബലൂചിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്നും ബലൂച് ഖാൻ കൂട്ടിച്ചേർത്തു. ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ തന്നെ പിന്നിൽ സ്വാതന്ത്ര്യ സ്വതന്ത്ര പോരാളികളാണെന്ന സംശയം ഉയർന്നിരുന്നു.
Comments