ന്യൂഡൽഹി: നികുതി വെട്ടിച്ച ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഒപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അറിയിച്ചു.
തെറ്റായ വിവരങ്ങൾ നൽകി കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കാൻ ശ്രമിച്ച ചൈനീസ് കമ്പനിയായ ഒപ്പോയ്‌ക്ക് 4,389 കോടി രൂപയുടെ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. 2,981 കോടി രൂപയാണ് കമ്പനി വെട്ടിക്കാൻ ശ്രമിച്ചതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
635 കോടി രൂപയുടെ നികുതി ബാദ്ധ്യത വരുത്തിയ ഷവോമിയ്‌ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വിവോയ്‌ക്ക് 2,217 കോടി രൂപയുടെ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്.
വിവോ സ്ഥാപിച്ച മറ്റ് 18 കമ്പനികളുടെ അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു വരികയാണെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. നികുതി കൃത്യമായി അടയ്‌ക്കാതെ വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല. നോട്ടീസിന് കമ്പനികൾ നൽകുന്ന മറുപടി സർക്കാർ കൃത്യമായി പരിശോധിക്കും. നികുതി അടയ്‌ക്കാൻ തയ്യാറല്ലെങ്കിൽ, നിയപരമായ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാൻ സർക്കാർ നിർബന്ധിതമാകുമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി.
Comments