തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ആർടിസി ഡീസൽ ക്ഷാമത്തിലേക്ക്. ഈ സാഹചര്യത്തിൽ ഹൃസ്വദൂര സർവ്വീസുകൾ റദ്ദാക്കാൻ തീരുമാനമായി. വരുമാനം കുറഞ്ഞ റൂട്ടുകളിലെ സർവീസ് ആദ്യം റദ്ദാക്കാനാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ നിർദ്ദേശം. ക്ലസ്റ്റർ, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞു.
കാസർഗോഡ് കാഞ്ഞങ്ങാട് ഡിപ്പോകളിൽ നിലവിൽ ഡീസൽ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്നലെ 50 ഓളം ബസ് സർവ്വീസുകൾ മുടങ്ങി. കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തിയത് ഒരു ബസ് മാത്രമാണ്. ഇന്നലെ രാത്രി വന്ന നാലായിരം ലിറ്റർ ഡീസൽ രാവിലെയോടെ കഴിഞ്ഞു. മിക്ക റൂട്ടുകളിലും സർവ്വീസ് മുടങ്ങിയ അവസ്ഥയിലാണ്. 67 സർവ്വീസ് ഉള്ളതിൽ കേവലം 40 ബസ് മാത്രമാണ് സർവ്വീസ് നടത്തിയത്.
ഡീസൽ കുടിശ്ശികയായി 40 ലക്ഷത്തോളം രൂപയാണ് നൽകാനുള്ളത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതിരിക്കുന്നതിനിടെ ഡീസൽ പ്രതിസന്ധിയും രൂക്ഷമായതോടെ പ്രതിഷേധവുമായി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ കൊടുത്ത് തുടങ്ങിയിട്ടില്ല.
വിരമിച്ച ജീവനക്കാരുടെ ശമ്പളം ആറ് മാസത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ശമ്പള പ്രതിസന്ധി പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഒരു മാസത്തെ ശമ്പളം പോലും കൃത്യമായി നൽകാതെ എന്ത് പരിഹാരം കാണാനാണ് എന്ന ചോദ്യങ്ങളാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി ഗതാഗത മന്ത്രിയാണെന്ന ആക്ഷേപവുമായി എഐടിയുസി രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കെഎസ്ആർടിസിയുടെ ഒരു സർവ്വീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും. ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെൻറിന്റെ വീഴ്ചയാണെന്നും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു ആരോപിച്ചു
Comments