ശബരിമല; ശ്രീകോവിലിന്റെ മേൽക്കൂരയിലുണ്ടായ ചോർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ സന്നിധാനത്ത് നടത്തി. മേൽക്കൂരയിലെ സ്വർണ്ണ പാളികളുടെ ആണികൾ മുഴുവൻ മാറ്റുമെന്നും 22 ന് അറ്റകുറ്റപ്പണി തുടങ്ങുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു.
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാകുമായിരുന്നുളളു. ഇതനുസരിച്ചാണ് വിശദമായ പരിശോധന നടത്തിയത്. സ്വർണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോർച്ച തടയാൻ പശ ഉപയോഗിക്കും. ഓണത്തിന് നട തുറക്കുന്നതിന് മുൻപായി ജോലികൾ പൂർത്തിയാക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
മേൽക്കൂരയിൽ ചോർച്ച കണ്ടെത്തിയിട്ടും പരിഹരിക്കാൻ വൈകുന്ന ദേവസ്വം ബോർഡിന്റെ മെല്ലപ്പോക്ക് അടുത്തിടെ വാർത്തയായിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡിന്റെ ധൃതി പിടിച്ചുളള നടപടി. ഒറ്റ ദിവസം കൊണ്ട് അറ്റകുറ്റപ്പണി തീർക്കാനായിരുന്നു ബോർഡിന്റെ പ്ലാൻ. എന്നാൽ നിലവിൽ 15 ദിവസമെങ്കിലുമെടുക്കുമെന്നാണ് നിഗമനം. ഗൗരവമായിട്ടാണ് ഇതിനെ ദേവസ്വം ബോർഡ് കാണുന്നതെന്നും അനന്തഗോപൻ പറഞ്ഞു.
കഴിഞ്ഞ വിഷുപൂജാ സമയത്ത് ദേവസ്വം മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണവാരിയർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. തുടർന്ന് മൂന്ന് മാസങ്ങൾക്കുളളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന് ദേവന്റെ അനുജ്ഞ വാങ്ങിയെങ്കിലും ഇത് പൂർത്തിയാക്കിയില്ല. ചോർച്ച പരിശോധിക്കണമെന്ന് തിരുവാഭരണ കമ്മീഷണറും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.
Comments