സ്‌കൂൾ അധ്യാപക നിയമന അഴിമതിയെ തുടർന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ മന്ത്രിസഭാ പുനസംഘടനയ്‌ക്ക് ഒരുങ്ങുന്നു. എന്നാൽ മമതയുടെ നീക്കത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ശ്രദ്ധ തിരിക്കുന്നതിനുള്ള സ്റ്റണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എസ്എസ്സി അഴിമതി അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മുൻമന്ത്രി പാർഥാ ചാറ്റർജിയും അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജിയും ഇപ്പോൾ കസ്റ്റഡിയിലാണ്.
ഒരു കള്ളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നതിൽ ഒരു വ്യത്യാസവുമില്ലെന്നും ഇത് ശ്രദ്ധ തിരിക്കാനുള്ള സ്റ്റണ്ട് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എസ്എസ്സി അഴിമതിയുമായി ബന്ധമില്ലെന്ന് തൃണമൂൽ കോൺഗ്രസ് ‘നുണ’ പറയുകയാണെന്നും പാർട്ടിയുടെ നിരവധി രാഷ്‌ട്രീയ പരിപാടികളിൽ അർപിത പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിൽ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. എസ്എസ്സി അഴിമതിയിൽപ്പെട്ട് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാർത്ഥ ചാറ്റർജിയുടെ നാല് വകുപ്പുകൾ ഉൾപ്പെടെ 11 വകുപ്പുകളുടെ ചുമതല നിലവിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് വഹിക്കുന്നത്. വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഐടി, ഇലക്ട്രോണിക്സ്, പാർലമെന്ററികാര്യം, പൊതു സംരംഭങ്ങൾ, വ്യവസായ പുനർനിർമ്മാണം എന്നീ വകുപ്പുകളാണ് ചാറ്റർജി വഹിച്ചിരുന്നത്. ജൂലൈ 28ന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
Comments