നാഗ്പൂർ: ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്‌ക്കും സംഘടന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇത്തരം കാര്യങ്ങൾ രാഷ്‌ട്രീയവത്കരിക്കുന്നതിനോട് ഒരു തരത്തിലും ആർ എസ് എസ്സിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും സംഘ പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സ്വയംസേവകരോടും പൊതുജനങ്ങളോടും ജൂലൈ മാസത്തിൽ തന്നെ സംഘം അഭ്യർത്ഥിച്ചിരുന്നതായും സുനിൽ അംബേക്കർ വ്യക്തമാക്കി.
രാഷ്‌ട്രത്തിനായി പ്രവർത്തിക്കുക എന്നത് വിശിഷ്ടമായ ഒരു പ്രക്രിയയാണ്. ഇവിടെ നമ്മൾ മഹത്തരമായ ഈ സന്ദർഭം എങ്ങനെ ആഘോഷമാക്കാം എന്നാണ് ചിന്തിക്കേണ്ടത്. ഈ സന്ദർഭത്തിലും രാഷ്‌ട്രീയ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്ന ശരിയല്ല. അതിന് ശ്രമിക്കുന്നത് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച രാഷ്‌ട്രീയത്തിന്റെ വക്താക്കളാണ്. സുനിൽ അംബേക്കർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹർ ഘർ തിരംഗ‘ എന്ന പേരിൽ ആഘോഷ പരിപാടി പ്രഖ്യാപിച്ചിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്.
Comments