ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം. പുരുഷൻമാരുടെ ഹൈജംപിൽ ചരിത്രത്തിലാദ്യമായി രാജ്യം മെഡൽ വേട്ട നടത്തി. 23-കാരനായ തേജസ്വിൻ ശങ്കറാണ് വെങ്കലം സ്വന്തമാക്കി ഹൈജംപിൽ ചരിത്രമെഴുതിയത്. ഇതോടെ ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം 18 ആയി.
ആദ്യം 2.10 മീറ്റർ ഹഡിൽ വളരെ എളുപ്പത്തിൽ ചാടിയ തേജസ്വിൻ പിന്നീട് 2.15 മീറ്ററും, 2.19 മീറ്ററും അനായാസമായി ചാടി കടന്നു. 2.22 മീറ്റർ ചാടുന്നതിനുള്ള അടുത്ത പരിശ്രമവും വിജയിച്ചു. നാല് പരിശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ 2.25 മീറ്റർ ഹഡിൽ മറികടക്കാൻ തേജസ്വിനായില്ല. എന്നാൽ ബഹമാസ് താരമായ ഡൊണാൾഡ് തോമസും പരാജയപ്പെട്ടതോടെ ഇനത്തിൽ വെങ്കല മെഡൽ ഉറപ്പിക്കാൻ തേജസ്വിന് കഴിഞ്ഞു.
അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി മെഡൽ നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് തേജസ്വിൻ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് ഈ അവസരം നൽകിയ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും മെഡൽ നേടിയതിന് ശേഷം തേജസ്വിൻ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഹൈജംപിൽ ആദ്യമായി മെഡൽവേട്ട നടത്തിയ താരത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രശംസിച്ചു. ഈ വെങ്കല മെഡൽ സ്വർണത്തേക്കാൾ വിശേഷപ്പെട്ടതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments