ന്യൂഡൽഹി: രാജ്യത്താദ്യമായി സ്ത്രീയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലും ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ഡിവിഷനായ എമർജൻസി മെഡിക്കൽ റിലീഫ് (ഇഎംആർ) ഡയറക്ടർ എൽ സ്വസ്തിചരൺ യോഗത്തിൽ അധ്യക്ഷനാകും. ലോകാരോഗ്യ സംഘടനയെ പ്രതിനിധീകരിച്ച് ഡോ പവന മൂർത്തിയും യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ ആദ്യമായി മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. രാജ്യത്ത് നിലവിൽ 9 കേസുകളാണ് പോസിറ്റീവായത്.
നാല് കേസ് കേരളത്തിലാണ്. ഒരാൾ സ്ത്രീയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർക്ക് മാത്രമാണ് വിദേശയാത്ര പശ്ചാത്തലമുള്ളത്. ബാക്കിയുള്ളവർക്ക് രോഗം എങ്ങനെ ബാധിച്ചു എന്നത് വ്യക്തമല്ല. മങ്കിപോക്‌സ് വൈറസ് വ്യാപിക്കുന്നതിന്റെ ലക്ഷണം ആണെന്നും ജാഗ്രത പാലിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം മങ്കിപോക്‌സ് പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു.
Comments