ബർമിങ്ങാം: ആരാധകരുടെ പ്രതീക്ഷകൾ കാത്ത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിന് യോഗ്യത നേടി. എഡ്ജ്ബാസ്റ്റണിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് സെമി-ഫൈനലിലേക്ക് പ്രവേശിച്ചത്.
ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബാർബഡോസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 163 റൺസ് എടുത്തപ്പോൾ ബാർബഡോസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസിൽ ഒതുങ്ങാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്‌ക്കായി 56 റൺസെടുത്ത ജെമിമ റോഡ്രിഗ്യൂസ് ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. വളരെ പെട്ടെന്ന് പുറത്തായ സ്മൃതി മന്ഥാനയ്‌ക്ക് ശേഷം 43 റൺസെടുത്ത ഷെഫാലി വർമ്മയും 34 റൺസെടുത്ത ദീപ്ത് ശർമ്മയുമാണ് ബാറ്റിങ്ങിൽ മുന്നേറ്റം നടത്തിയത്. പുറത്താകാതെ നിന്ന ജെമീമയും ദീപ്തി ശർമയും ചേർന്ന് ഇന്ത്യയെ 164 റൺസിലെത്തിച്ചു. അതേസമയം ഹർമൻപ്രീത് കൗർ ഗോൾഡൻ ഡക്കിൽ പുറത്തായിരുന്നു.
ബാർബഡോസിന്റെ മറുപടി ബാറ്റിംഗ് ആരംഭിച്ചതോടെ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വീഴ്ചയുടെ പെരുമഴ തീർക്കുകയായിരുന്നു. രേണുക സിംഗ് നാല് വിക്കറ്റുകളെടുത്തപ്പോൾ ഹർമൻപ്രീത് കൗർ, രാധാ യാദവ്, സ്‌നേ റാണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യത്തെ നാല് വിക്കറ്റുകളും രേണുക സ്വന്തമാക്കിയതോടെ ബാർബഡോസിന്റെ ടോപ് ഓർഡർ തകർന്നടിഞ്ഞു. 4 വിക്കറ്റ് നഷ്ടത്തിൽ 20 റൺസുമായി നിന്ന ബാർബഡോസിനെ പിന്നീട് വന്ന താരങ്ങൾക്ക് പരമാവധി 60 റൺസ് കടത്താനെ കഴിഞ്ഞുള്ളൂ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 62 റൺസുമായി ബാർബഡോസ് മുട്ടുകുത്തി.
ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ എട്ട് വിക്കറ്റിന്റെ വിജയം നേടി ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോൾ സെമി -ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ നേട്ടം ആരാധകർക്ക് കോമൺവെൽത്ത് ഗെയിംസിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Comments