എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ കഴിയുന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന് ജയിലിലെ അസൗകര്യത്തിൽ അതൃപ്തി. പത്ര ചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി കസ്റ്റഡിയെലെടുത്തത്. എംപി കൂടിയായ സഞ്ജയ് റാവത്ത് എയർകണ്ടീഷൻ ചെയ്ത മുറി ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ തന്നെ ഒരു സീലിംഗ് ഫാൻ മാത്രമുള്ള മുറിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും തനിക്ക് എസി റൂം വേണമെന്നും റാവത്ത് വ്യാഴാഴ്ച പിഎംഎൽഎ കോടതിയെ അറിയിച്ചു.
ചോദ്യം ചെയ്യൽ നടക്കുന്ന അന്തരീക്ഷത്തിൽ ഒരു ഫാൻ മാത്രമേയുള്ളൂവെന്നും വെന്റിലേഷൻ ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി അദ്ദേഹത്തിന്റെ മുറി ഉൾപ്പെടെ മുഴുവൻ കെട്ടിടവും എയർകണ്ടീഷൻ ചെയ്തതാണെന്ന് ഇഡി പറഞ്ഞു. വെന്റിലേഷനായി വേണമെങ്കിൽ ഒരു അധിക ഫാൻ നൽകാമെന്ന് ഇഡി വ്യക്തമാക്കി.
സഞ്ജയ് റാവത്തിന്റെ ഇഡി കസ്റ്റഡി ഇന്ന് അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഓഗസ്റ്റ് 8 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്‌ട്രയിലെ അലിബാഗിൽ 10 പ്ലോട്ടുകൾ വാങ്ങാൻ 3 കോടി രൂപ പണമായി നൽകിയെന്ന പുതിയ കുറ്റവും റാവത്തിനെതിരെ ചുമത്തി. ജൂലായ് 31നാണ് റാവത്തിനെ ഇഡി ആറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രണ്ട് തവണ കത്ത് നൽകിയിട്ടും നിരസിച്ചതിനെതുടർന്നാണ് സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments