കോഴിക്കോട്: ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വടക്കൻ കേരളത്തിൽ കെഎസ്ആർടിസി സർവീസുകൾ താറുമാറായി. സർവീസുകൾ വൻതോതിൽ വെട്ടിക്കുറച്ചു. ഞായറാഴ്ചയും സർവീസുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള കടുത്ത ഡീസൽ ക്ഷാമം തുടരുകയാണ്. വടക്കൻ കേരളത്തിൽ സർവീസുകൾ വൻ തോതിലാണ് വെട്ടിക്കുറച്ചത്. കോഴിക്കോട് 30 ശതമാനം സർവീസുകളാണ് ഉപേക്ഷിച്ചതെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ അറിയിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ പെട്രോൾ ബങ്കിൽ നിന്ന് 6000 ലിറ്റർ ഇന്ധനം എത്തിച്ചാണ് സർവീസ് നടത്തിയത്.
കണ്ണൂർ ഡിപ്പോയിൽ 50ലേറെ സർവ്വീസുകൾ മുടങ്ങി. കോഴിക്കോട്, തൃശൂർ, കാസർകോട് ഉൾപ്പെടെയുള്ള ദീർഘദൂര സർവ്വീസുകളും കുടിയാൻമല ഉൾപ്പെടെയുള്ള മലയോര മേഖലയിലേക്കുള്ള സർവ്വീസുകളും മുടങ്ങി. 30 ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ജീവനക്കാർ ഹാജരായിരുന്നു . സ്വിഫ്റ്റ് ബസുകൾ മുടക്കിയില്ല. വയനാട് കെഎസ്ആർടിസി ഡിപ്പോകളിൽ മൂന്നു ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡീസൽ എത്തിയത്. 8000 ലിറ്റർ ഡീസൽ എത്തിച്ചെങ്കിലും ഇത് തികഞ്ഞില്ല. കൽപ്പറ്റ ഡിപ്പോയിൽ 40 സർവീസുകളിൽ 16 എണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഞായറാഴ്ചകളിൽ ലോക്കൽ സർവീസ് മാത്രം മതിയെന്നാണ് മാനേജ്മെൻറ് നിർദ്ദേശം.
Comments