കൊച്ചി: എറണാകുളത്ത് കാൽനടയാത്രക്കാരനായ വൃദ്ധന് ദാരുണാന്ത്യം. വൈറ്റില-അരൂർ ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു കാലിന് പരിക്കേറ്റ പുരുഷോത്തമനെ (73) വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ പുരുഷോത്തമന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ മരിച്ച പി.കെ പുരുഷോത്തമൻ ലോട്ടറി വിൽപ്പനക്കാരനായിരുന്നു. ഞാറയ്ക്കൽ സ്വദേശിയായ ഇയാൾ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
റോഡ് മുറിച്ച് കടക്കവേ കാർ ഇടിക്കുകയും തെറിച്ചുവീണ പുരുഷോത്തമന്റെ ശരീരത്തിലൂടെ പിറകിൽ വരികയായിരുന്ന മറ്റൊരു കാർ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പുരുഷോത്തമൻ മരിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുരുഷോത്തമനെ കണ്ടില്ലെന്നാണ് കാറുടമ പോലീസിന് മൊഴി നൽകിയത്. എന്നാൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന സൂചനയാണ് ലഭിക്കുന്നത്. അപകടത്തിന് പിന്നാലെ ഇരുകാറുകളും മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments