കോഴിക്കോട്: ശിശു പരിപാലനത്തിൽ കേരളം ഉത്തരേന്ത്യയെ കണ്ടു പഠിക്കണമെന്ന് കോഴിക്കോട് മേയറും സിപിഎം നേതാവുമായ ബീന ഫിലിപ്പ്. കോഴിക്കോട് ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. അതേസമയം മേയറുടെ പരാമർശം ചർച്ചയായതോടെ ഇത് വിവാദമാക്കാനുളള ശ്രമത്തിലാണ് സിപിഎം നേതാക്കൾ.
കൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തിയത് ഉൾപ്പെടെ മേയർ വേദിയിൽ ചെയ്ത കാര്യങ്ങളും സിപിഎം നേതാക്കൾ വളച്ചൊടിച്ച് രംഗത്തെത്തി. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സിപിഎം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും മേയർക്കെതിരെ ആക്രമണം കടുപ്പിക്കുന്നത്. അതേസമയം ഇത്തരം പരിപാടികളിൽ പങ്കെടുക്കരുത് എന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്ന് ബീന ഫിലിപ്പ് വ്യക്തമാക്കി.
ആർഎസ്എസിന്റെ പോഷക സംഘടനയായി ബാലഗോകുലത്തെ തോന്നിയിട്ടില്ല. നമ്മൾ അവിടെ വർഗീയതയല്ല പറയുന്നത്. ഉത്തരേന്ത്യയിൽ ഏത് വീട്ടിൽ പോയാലും കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെ നോക്കും. എന്നാൽ കേരളത്തിൽ നാം സ്വാർത്ഥരായാണ് അവരെ പഠിപ്പിക്കുന്നത്.
ഇതൊക്കെ തന്നോട് പറഞ്ഞത് ഉത്തരേന്ത്യയിൽ ഉണ്ടായിരുന്ന തന്റെ ബന്ധുക്കളാണ്. ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നവര് കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കാണണം. അത് ഒരു സംസ്‌കാരമായി മാറും. അല്ലാതെ കുട്ടികളെയെല്ലാം ഭക്തിയുള്ളവരാക്കി മാറ്റണമെന്ന് താൻ പറഞ്ഞില്ലെന്നും അത് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത് എന്നും മേയർ പറഞ്ഞു.
പലസ്ഥലത്തും ബിജെപിക്കാർ നടത്തുന്ന പരിപാടിയിൽ താൻ പങ്കെടുക്കാറുണ്ട്. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് അവിടുത്തെ അമ്മമാരോടാണ് സംസാരിച്ചത്. ദേവകിമാരാണോ യശോധമാരാണോ നിങ്ങൾ എന്നാണ് താൻ അവരോട് ചോദിച്ചത്. താൻ ചെറുപ്പത്തിൽ പഠിച്ച പുരാണ കഥാപാത്രത്തെക്കുറിച്ചാണ് അവരോട് സംസാരിച്ചത്.
എന്റെ വീട്ടിലും സരസ്വതി ദേവിയുടെ ചിത്രമുണ്ട്. മലയാളം പഠിച്ച ഏതൊരാൾക്കും വിദ്യയെ സരസ്വതി ദേവിയുമായി ബന്ധിപ്പിക്കാതിരിക്കാൻ കഴിയില്ല. ഇത് മതത്തിന്റെ കുത്തകയല്ല, നമ്മുടെ പാരമ്പര്യമാണ്. ഭാരതത്തിലെ ഏതൊരാൾക്കും പാരമ്പര്യമായി ലഭിച്ചിട്ടുള്ളതാണ് ഈ സങ്കൽപങ്ങളെല്ലാം. ഇതിനെ മോശമായി വ്യാഖ്യാനിക്കുന്നതിന് എന്ത് ചെയ്യാനാകും എന്നും ബീന ഫിലിപ്പ് ചോദിച്ചു.
Comments