ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ രാജ്യസഭയിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയുടെ ഉൽപാദനക്ഷമത വെങ്കയ്യ നായിഡുവിന്റെ കാലത്ത് 70 ശതമാനത്തോളം വർദ്ധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എംപിമാരുടെ ഹാജർ നിലയിലും വർദ്ധന ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു.
ഒറ്റവരിയിലുളള താങ്കളുടെ വാക്കുകൾ പലപ്പോഴും രസികത്വം നിറഞ്ഞതായിരുന്നു. പക്ഷെ അതിൽ ഒരുപാട് കാര്യങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഭയെ നയിക്കാനുളള കാലാവധി കഴിയുമായിരിക്കാം. പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ അനുഭവ സമ്പത്തിൽ നിന്നുളള ഉപദേശം എന്നും ആവശ്യമാണെന്ന് മോദി പറഞ്ഞു.
വർഷങ്ങളായി താൻ വെങ്കയ്യ നായിഡുവുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും അത് അങ്ങേയറ്റം ആത്മാർത്ഥതയോടെ അദ്ദേഹം നിർവ്വഹിക്കുകയും ചെയ്യുന്നത് ഒട്ടേറെ തവണ താൻ കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്‌ട്രപതി എന്ന നിലയിൽ യുവജനക്ഷേമത്തിനായി ഒരുപാട് സമയം നീക്കി വെച്ച ആളായിരുന്നു വെങ്കയ്യ നായിഡു. യുവശക്തി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തതായി മോദി ഓർമ്മിപ്പിച്ചു. അംഗങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ പ്രേരണ നൽകിയ ആളായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യസഭയുടെ നിരവധി ചരിത്ര നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സഭയ്‌ക്ക് ഈ നിമിഷം ഏറെ വികാരപരമാണെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. പാർട്ടി പ്രവർത്തകനെന്ന നിലയിലും എംഎൽഎ എന്ന നിലയിലും എംപി എന്ന നിലയിലുമൊക്കെ പല ഉത്തരവാദിത്വങ്ങളിൽ അദ്ദേഹത്തിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments