ബർമിംഗ്ഹാം: രാജ്യത്തിന്റെ സുവർണ പ്രതീക്ഷ കാത്ത് ബാഡ്മിന്റൺ താരം പി.വി സിന്ധു. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ സിന്ധു സ്വർണം സ്വന്തമാക്കി. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് കാനഡയുടെ മിഷേൽ ലിയെ 21-15, 21-13 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇതോടെ സിന്ധു നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി.
കനേഡിയൻ താരത്തെ അനായാസമായാണ് സിന്ധു തോൽപ്പിച്ചത്. കഴിഞ്ഞ തവണ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയിൽ ഒതുങ്ങിയ സിന്ധു ഇത്തവണ സ്വർണം സ്വന്തമാക്കി മറുപടി നൽകി. രണ്ട് ഒളിമ്പിക് മെഡലുകളും, അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയെടുത്തിട്ടുള്ള സിന്ധുവിന് ബർമിംഗ്ഹാമിലെ വിജയം കോമൺവെൽത്തിൽ ആദ്യ സ്വർണനേട്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. 2014ലെ കോമൺവെൽത്തിൽ വെങ്കലവും 2018ൽ വെള്ളിയും കരസ്ഥമാക്കിയ താരം 2022ൽ സ്വർണം നേടി രാജ്യത്തിന്റെ യശസ്സുയർത്തിയിരിക്കുകയാണ്.
ഇതുവരെ 19 സ്വർണം സ്വന്തമാക്കിയ ഇന്ത്യ കോമൺവെൽത്ത് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ആകെ 48 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയെടുത്തിട്ടുള്ളത്.
Comments