ലക്‌നൗ : ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി ഉത്തർപ്രദേശിലെ മദ്രസകളിലും ദർഗകളിലും ത്രിവർണ്ണ പതാകയുയർത്തുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ബാസിത് അലി. അഞ്ച് ലക്ഷത്തോളം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെ വീടുകളിൽ പതാക ഉയർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഓഗസ്റ്റ് 12 മുതൽ ഈ പരിപാടി നടക്കുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ദേശസ്‌നേഹം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുട്ടികൾ പഠിക്കുന്ന മദ്രസകളിലും ദർഗകളിലും മുസ്ലീം വീടുകളിലും പതാക ഉയർത്താനാണ് തീരുമാനം. വർഗീയത മാറ്റി നിർത്തിക്കൊണ്ട് സഹോദരങ്ങളെയും ദേശത്തെയും സ്‌നേഹിക്കാൻ പഠിക്കുക എന്ന ആശയമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ പങ്കുവെയ്‌ക്കുന്നത്.
മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2017ൽ യോഗി സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ മദ്രസകളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനം ആലപിക്കുന്നതും പതാക ഉയർത്തുന്നതും നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമാകാൻ ന്യൂനപക്ഷ മോർച്ച നീക്കങ്ങൾ നടത്തുന്നത്.
Comments