മുംബൈ: പത്ര ചൗൾ ഭൂമി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അറസ്റ്റിലായ ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് 22 വരേയ്‌ക്കാണ് ജൂഡീഷ്യൽ കസ്റ്റഡി നീട്ടിയത്. 14 ദിവസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്.
നേരത്തെ ഇഡി കസ്റ്റഡിയിലായിരുന്നപ്പോൾ ശിവസേന എംപിയ്‌ക്ക് അനുവദിച്ചിരുന്ന മരുന്നുകളും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണവും എല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലും ലഭ്യമാക്കാമെന്ന് കോടതി വ്യക്തമാക്കി. കസ്റ്റഡി കാലാവധി നീട്ടിയ സാഹചര്യത്തിൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ് റാവത്ത് കഴിയുക.
കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഓഗസ്റ്റ് എട്ട് വരെയായിരുന്നു സഞ്ജയ് റാവത്തിനെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. ജൂലൈ 31-നായിരുന്നു റാവത്തിന്റെ മുംബൈയിലുള്ള വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് 11.50 ലക്ഷം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. ശേഷം മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ റാവത്തിനെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഒന്നിനായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
1,034 കോടി രൂപയുടെ പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എംപി കൂടിയായ സഞ്ജയ് റാവത്തിനെതിരെ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ മഹാരാഷ്‌ട്രയിലെ അലിബാഗിൽ 10 പ്ലോട്ടുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിലും സഞ്ജയ് റാവത്ത് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.
Comments