ഗുവാഹട്ടി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശിതമായി വിമർശിച്ച് അസം മുഖ്യമന്തി ഹിമന്ത ബിശ്വ ശർമ. ഓരോ ആറ് മാസം കൂടുമ്പോഴും പാർട്ടി മാറാൻ താൽപര്യപ്പെടുന്നവർക്ക് നിതീഷ് കുമാർ നല്ല മാർഗദർശിയാണെന്ന് ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു. പ്രവചനാതീതനായ നേതാവാണ് ജെഡിയു അദ്ധ്യക്ഷനായ നിതീഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ മഹാഗഡ്ബന്ധൻ സഖ്യവും അടുത്ത 6-8 മാസത്തിനുള്ളിൽ നിതീഷ് കുമാർ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും അസം മുഖ്യമന്ത്രി ചോദിച്ചു. എൻഡിഎയുമായുള്ള സഖ്യമുപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രിയായി എട്ടാം തവണയും നിതീഷ് കുമാർ ചുമതലയേറ്റതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹിമന്തയുടെ പ്രതികരണം.
മുഖ്യമന്ത്രിയായി നിതീഷ് കുമാർ ചുമതലയേറ്റപ്പോൾ ഉപമുഖ്യമന്ത്രിയായി ആർജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭാ വിപുലീകരണം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. അതേസമയം നിതീഷ് കുമാറിന്റെ അവസരവാദ രാഷ്‌ട്രീയത്തിനെതിരെ ബിജെപിയിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കടുത്ത അവസരവാദിയും അധികാര മോഹിയുമായ നിതീഷ് കുമാറിന്റെ പുതിയ സഖ്യവും സർക്കാരും 2025ന് മുമ്പ് വീഴുമെന്നാണ് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി വിമർശിച്ചത്.
Comments