ന്യൂഡൽഹി : ഡൽഹി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ വിമർശനവുമായി കോമൺവെൽത്ത് മെഡൽ ജേതാവ് ദിവ്യ കാക്രൻ. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി ഒരു തരത്തിലും തന്നെ സഹായിച്ചില്ല എന്നുമാണ് കാക്രൻ പറഞ്ഞത്. തന്നെ യോഗി സർക്കാരാണ് സഹായിച്ചത് എന്നും കാക്രൻ വെളിപ്പെടുത്തി. കോമൺവെൽത്തിൽ വെങ്കലം നേടിയതിന് പിന്നാലെ ദിവ്യ കാക്രന് അഭിനന്ദനങ്ങളുമായി കെജ്രിവാൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാക്രന്റെ പ്രതികരണം.
2017 ൽ മെഡിൽ നേടിയ ശേഷം കെജ്രിവാളുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സഹായിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല എന്നും കാക്രൻ പറഞ്ഞു. രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. തുടർന്ന് സഹായത്തിനായി താൻ സമീപിച്ചെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കാക്രൻ പറഞ്ഞു. യാത്രാ ചെലവുകൾക്കോ, ഭക്ഷണത്തിനോ വേണ്ട സഹായങ്ങൾ പോലും ഡൽഹി സർക്കാർ ചെയ്തു തന്നില്ല എന്നും താരം വ്യക്തമാക്കി.
ചെറിയ പ്രായം മുതൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പെൺകുട്ടികളുമായി ഗുസ്തി പിടിക്കുകയാണെങ്കിൽ, ആരും തനിക്ക് പണം തരില്ല. അതിനാൽ കൂടുതലും ആൺകുട്ടികളുമായാണ് മത്സരിക്കാറുള്ളത്. 2017 വരെ ഡൽഹിക്ക് 58 മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ സർക്കാർ തനിക്ക് ഒരു പാരിതോഷികം പോലും നൽകിയിട്ടില്ല. ഭക്ഷണത്തിനോ യാത്രാ ആവശ്യങ്ങൾക്കോ വേണ്ട സഹായങ്ങൾ പോലും ഒരുക്കിയിരുന്നില്ല. ട്രെയിനിൽ നിലത്തിരുന്നാണ് യാത്ര ചെയ്തിരുന്നത്. താൻ സഹായത്തിന് വേണ്ടി യാചിക്കുകയല്ല, അത് തന്റെ അവകാശമാണെന്നാണ് ദിവ്യ പറയുന്നത്.
2018 മുതലാണ് താൻ യുപിക്ക് വേണ്ടി പോരാടാൻ തുടങ്ങിയത്. 2019 ൽ ഉത്തർപ്രദേശ് സർക്കാർ എനിക്ക് റാണി ലക്ഷ്മിഭായി അവാർഡ് നൽകിയെന്ന് ഗുസ്തി താരം പറഞ്ഞു. 2020 ൽ സർക്കാർ തങ്ങൾക്ക് ആജീവനാന്ത പെൻഷൻ നൽകി. തുടർന്ന് 50 ലക്ഷം രൂപയും ഓഫീസർ പദവിയും തന്നു. യുപി സർക്കാർ തനിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയെന്നും യോഗി ആദിത്യനാഥിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും ദിവ്യ വ്യക്തമാക്കി.
Comments