ന്യൂഡൽഹി: ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് കമ്പനിയായ വോൾഡിന്റെ 370 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് കമ്പനിയായ വാസിർഎക്‌സിന്റെ ആസ്തികൾ മരവിപ്പിച്ച ഇഡി നീക്കത്തിന് പിന്നാലെയാണിത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനിയായ ബിനാൻസ് വാസിർഎക്‌സുമായുള്ള ഇടപാടുകൾ നിർത്തലാക്കിയതായി ഇതിനിടെ പ്രഖ്യാപിച്ചിരുന്നു. അജ്ഞാതമായ പല വാലറ്റുകളിലേക്കും 2,790 കോടി രൂപ വിലമതിക്കുന്ന ക്രിപ്റ്റോ ആസ്തികൾ അയച്ചതായി കണ്ടെത്തുകയും ഇക്കാര്യത്തിൽ വാസിർഎക്‌സ് അന്വേഷണം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിനാൻസിന്റെ നീക്കം.
രാജ്യത്തെ നിരവധി നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കെതിരെയും (എൻബിഎഫ്സി) അവരുടെ ഫിൻടെക് പാർട്‌നേഴ്‌സിനുമെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടത്തുന്നുണ്ട്. ആർബിഐ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് ഇടപാടുകൾ നടത്തുക, പലരുടെയും വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുക, വായ്പയെടുക്കുന്നവരിൽ നിന്ന് ഉയർന്ന പലിശനിരക്ക് ഈടാക്കാൻ മോശം ഭാഷ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടികൾ ശക്തമാക്കിയത്.
Comments