തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയ ചെയ്ത രോഗി മരിച്ച സംഭവത്തിൽ വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. നെഫ്രോളജി വകുപ്പ് മേധാവിക്കെതിരെയാണ് റിപ്പോർട്ട്. ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച പറ്റി. വൃക്കയെത്താൻ വൈകിയതല്ല രോഗി മരിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.
അവയമാറ്റ ഏജൻസി കോർഡിനേറ്റേഴ്‌സ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ടത് നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവിമാരായിരുന്നു. എന്നാൽ ഇവർക്ക് ഗുരുതര വീഴ്ച സംഭവിച്ചു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും മറ്റും വകുപ്പുകൾക്ക് വീഴ്ചയുണ്ടായി. വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
സംഭവത്തിൽ വീഴ്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജും തുറന്നുസമ്മതിച്ചു. ഏകോപനത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർ നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെയാണ് ഇയാളുടെ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിലെത്തിച്ച വൃക്ക ഏറ്റെടുക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. ഡോക്ടർമാരല്ലാത്തവർ അവയവ ബോക്‌സുമായി നിൽക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി പിറ്റേന്ന് മരിക്കുകയായിരുന്നു. കാരക്കോണം സ്വദേശി സുരേഷ് കുമാറായിരുന്നു മരിച്ചത്.
Comments