തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നുവെന്ന വാദം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് യോഗത്തിൽ നടന്നത്. മന്ത്രിമാർക്കെതിരെ വിമർശനമുയർന്നു എന്ന പേരിൽ തെറ്റായ വാർത്തകളാണ് പുറത്തുവരുന്നത് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ആർക്കെങ്കിലും സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ എന്നും റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയ സംസ്ഥാന സമിതി, മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഭരണത്തിലുണ്ടാകുന്ന ക്രമക്കേടും, പോലീസ് വീഴ്ച ആവർത്തിക്കുന്നതും പ്രധാന പ്രശ്‌നമെന്നാണ് യോഗം വിലയിരുത്തിയത്. മന്ത്രിമാർ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് വിടുകയാണെന്നുമായിരുന്നു കുറ്റപ്പെടുത്തൽ.
മന്ത്രിമാരുടെ പ്രവർത്തനം പോര എന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമർശനം ഉയർന്നു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനകുറവുണ്ടായി എന്നും ചൂണ്ടിക്കാട്ടിയിരുന്നു. പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുണ്ടായിരുന്നു.
Comments