തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ആകുന്നു. സർക്കാർ അനുവദിച്ച 20 കോടി കെഎസ്ആർടിസിക്ക് ലഭിച്ചു. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കെഎസ്ആർടിസി നൽകാനുണ്ടായിരുന്ന കുടിശ്ശിക അടച്ച് തീർത്തു. 15 കോടി രൂപയുടെ കുടിശ്ശികയാണ് ഉണ്ടായിരുന്നത്.
നാളെ മുതൽ സർവീസുകൾ പഴയ പടി ആരംഭിക്കും. ജൂലൈ മാസത്തെ ശമ്പള വിതരണം ഭാഗികമായി തുടങ്ങിയിട്ടുണ്ട്. തൂപ്പുകാർ അടക്കമുളള കരാർ ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം നൽകിയത്. ഡീസൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ പമ്പുകളിൽ നിന്നാണ് കെഎസ്ആർടിസി ഡീസൽ അടിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ ഇത് നിർത്തലാക്കിയിരുന്നു.
123 കോടി രൂപയുടെ സഹായ അഭ്യർത്ഥനയാണ് മുമ്പ് കെഎസ്ആർടിസി സർക്കാറിന് മുമ്പിൽ സമർപ്പിച്ചത്. എന്നാൽ ഇത് പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അഭ്യർത്ഥന നിലവിൽ സമർപ്പിച്ചിരിക്കുകയാണ്.ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കുന്നതിനും. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണത്തിനുമാണ് ആവശ്യപ്പെടുന്നത്.
Comments