ന്യൂയോർക്ക്: ചൗത്വക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയ്‌ക്കിടെ ആക്രമിക്കപ്പെട്ട പ്രശസ്ത എഴുത്തുകാരൻ അഹമ്മദ് സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഇതിന് മുൻപും നിരവധി തവണ ആക്രമണത്തിനിരയായതാണ് അദ്ദേഹം. സൽമാൻ റുഷ്ദിയുടെ പുസ്തകത്തിന്റെ പേരിലാണ് ആക്രമണങ്ങളൊക്കെയും നടന്നത്. വളരെക്കാലം പൊതുമദ്ധ്യത്തിൽ നിന്ന് മാറിനടന്നിരുന്ന അദ്ദേഹം പൊതുപരിപാടികൾ പ്രത്യക്ഷനായി തുടങ്ങിയിട്ട് വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ.
1988 ൽ പുറത്തിറങ്ങിയ ദ സാത്താനിക് വേഴ്‌സസ് കാരണമാണ് അദ്ദേഹത്തിനെ മതമൗലികവാദികൾ വിടാതെ പിന്തുടർന്നത്. 1989 ഫെബ്രുവരി 14 ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തു.
‘ഇസ്ലാമിന്റെ പവിത്രമായ മൂല്യങ്ങളെ വ്രണപ്പെടുത്താൻ ഇനി ആരും ധൈര്യപ്പെടരുത് ‘ലോകത്തിലെ മുസ്ലീങ്ങൾ പുസ്തകത്തിന്റെ രചയിതാവിനെയും പ്രസാധകരെയും എത്രയും വേഗം വധിക്കണമെന്ന്’ ഖൊമേനി ആഹ്വാനം ചെയ്തു. പിന്നീട് ഏകദേശം 13 വർഷം അദ്ദേഹം ജോസഫ് ആന്റൺ എന്ന പേരിൽ ലോകത്തെ പലപല ഭാഗങ്ങളിലായി താമസിച്ചു. ആറുമാസത്തിനിടെ 56 തവണയിലധികമെങ്കിലും വധഭീഷണി കാരണം അദ്ദേഹം വീട് മാറി.
2012 ൽ തന്റെ ഓർമ്മക്കുറിപ്പായ ജോസ്ഫ് ആന്റണിൽ അദ്ദേഹം ഇങ്ങനെ എഴുതി ‘ഞാൻ വായ മൂടി തടവിലാക്കപ്പെട്ടിരിക്കുന്നു’ ,എനിക്ക് സംസാരിക്കാൻ പോലും കഴിയില്ല. എന്റെ മകനോടൊപ്പം പാർക്കിൽ ഒരു ഫുട്‌ബോൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണ, നിസ്സാരമായ ജീവിതം: എന്റെ അസാധ്യമായ സ്വപ്നം.’
മാജിക് റിയലിസത്തിലൂടെ ഹൈജാക്ക് ചെയ്യപ്പെട്ട വിമാനത്തിലെ രണ്ട് ഇന്ത്യൻ അഭിനേതാക്കളുടെ സാഹസിക ജീവിതമായിരുന്നു ദ സാത്താനിക് വേഴ്‌സിന്റെ ഇതിവൃത്തം. ഏക ദൈവമെന്ന ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നോവലിന്റെ കഥ. പ്രവാചകനായ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു മതമൗലിക വാദികളുടെ ആരോപണം.മതനിന്ദ ആരോപിച്ച് നിരവധി ഭീഷണികൾ ഉയർന്നു പിന്നീട് സ്വയരക്ഷയ്‌ക്കായി അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.
1988 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും പുസ്തകം രാജ്യത്തിൽ ഇറക്കുന്നത് നിരോധിച്ചു. ഏകദേശം 20 രാജ്യങ്ങൾ പുസ്തകം നിരോധിച്ചു. 1989 ജനുവരിയിൽ ബ്രിട്ടനിലെ വടക്കൻ നഗരമായ ബ്രാഡ്ഫോർഡിലെ മുസ്ലിംകൾ പരസ്യമായി കോപ്പികൾ കത്തിച്ചു.
ഒരു മാസത്തിനുശേഷം, ആയിരക്കണക്കിന് പാകിസ്താനികൾ ഇസ്ലാമാബാദിലെ യുഎസ് ഇൻഫർമേഷൻ സെന്റർ ആക്രമിച്ചു, ‘അമേരിക്കൻ നായ്‌ക്കൾ’, ‘സൽമാൻ റുഷ്ദിയെ തൂക്കിക്കൊല്ലൂ’ എന്ന് ആക്രോശിച്ചു. അന്നത്തെ പോലീസ് വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പിന്നാലെ യൂറോപ്പിൽ പ്രതിഷേധമുണ്ടായി, ലണ്ടനും ടെഹ്റാനും ഏകദേശം രണ്ട് വർഷത്തോളം നയതന്ത്ര ബന്ധം വിച്ഛേദിച്ചു. 1990 ൽ ഇൻ ഗുഡ് ഫെയ്‌ത്ത് എന്ന ഒരു ലേഖനത്തിൽ പുസ്തകത്തെ കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശാന്തരായില്ല.
2007ൽ എലിസബത്ത് രാജ്ഞി റുഷ്ദിയെ സാഹിത്യരംഗത്തെ സേവനങ്ങൾക്ക് നൈറ്റ് പദവി നൽകിയപ്പോൾ പല മുസ്ലീം നേതാക്കളും എതിർപ്പുമായി രംഗത്തെത്തി. ബ്രിട്ടനെ ‘ഇസ്ലാമോഫോബിയ’ എന്ന് ഇറാൻ ആരോപിച്ചു.അതിന്റെ പേരിലുള്ള ഫത്വ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Comments