വെല്ലിംഗ്ടൺ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റോസ് ടെയ്‌ലറിന്റെ ആത്മകഥ. റോസ് ടെയ്‌ലർ – ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിലാണ് പരാമർശം. ന്യൂസിലൻഡ് ക്രിക്കറ്റ് ഡ്രസിംഗ് റൂമിൽ വംശ വിവേചനം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഭാഗങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
ഐപിഎൽ കളികളുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുമ്പോൾ പൂജ്യത്തിനു പുറത്തായതിന് ടീമിന്റെ ഉടമ നാലഞ്ച് വട്ടം മുഖത്ത് തല്ലി എന്നാണ് റോസ് ടെയ്ല ആത്മകഥയിൽ വെളിപ്പെടുത്തിയത്. അത്ര ശക്തമായ തല്ല് ആയിരുന്നില്ല. ചിലപ്പോൾ കളിയായി ചെയ്തതാകാം. എന്നാലും കളിയാണോ കാര്യമാണോ എന്ന് ഉറപ്പിച്ച് പറയാൻ തനിക്ക് കഴിയുന്നില്ലെന്നും റോസ് ടെയ്‌ലർ പുസ്തകത്തിൽ പറയുന്നു.
ഷെയ്ൻ വോണും പങ്കാളി ലിസ് ഹർലിയും മറ്റ് ടീമംഗങ്ങളും സംഭവത്തിന് ദൃക്സാക്ഷികളായിരുന്നു. ഞങ്ങൾ പൂജ്യത്തിന് പുറത്താകാനല്ല താങ്കൾക്ക് കാശ് തന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിച്ചത്.വലിയ പ്രതീക്ഷയോടെയാണ് തന്നെ രാജസ്ഥാൻ റോയൽസ് എടുത്തത്. എന്നാൽ തനിക്ക് നന്നായി കളിക്കാനായില്ല. കാശ് മുടക്കുന്നവർക്ക് അതിൽ വേദനയുണ്ടാകും. എങ്കിലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം അന്ന് പരസ്യമാക്കണമെന്ന് തോന്നിയില്ലെന്നും ടെയ്‌ലർ പുസ്തകത്തിൽ വ്യക്തമാക്കുന്നു
പത്ത് ലക്ഷം ഡോളറിനായിരുന്നു റോസ് ടെയ്‌ലറെ രാജസ്ഥാൻ റോയൽസ് ലേലത്തിൽ പിടിച്ചത്. തന്നെ തല്ലിയ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമയാരെന്ന് റോസ് ടെയ്‌ലർ പുസ്തകത്തിൽ വ്യക്തമാക്കുന്നില്ല. എമേർജിംഗ് മീഡിയ ഐപിഎൽ ലിമിറ്റഡിന്റെ മനോജ് ബദാലെ ആണ് രാജസ്ഥാൻ റോയൽസിന്റെ കൂടുതൽ ഓഹരികളുടെ ഉടമ. ചില ഓഹരികൾ ഇപ്പോഴും മരിച്ചു പോയ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പേരിലുണ്ട്.
Comments