ന്യൂഡൽഹി : ”പതിവുപോലെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് അന്ന് രാത്രിയും റെയിൽവേ പാളത്തിന് സമീപമുള്ള വിജനമായ പ്രദേശത്ത് പോയത്. കുറച്ച് ദൂരെയായി ഞാൻ സഹോദരിക്ക് വേണ്ടി കാത്ത് നിന്നു. ഏറെ നേരെ കഴിഞ്ഞിട്ടും അവൾ വന്നില്ല. പിന്നീട് ഒരിക്കലും വന്നില്ല..’ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 12 കാരിയുടെ സഹോദരിയുടെ വാക്കുകളാണിത്. ഫാരിദാബാദിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് സഹോദരിയോടൊപ്പം പുറത്ത് പോയ പെൺകുട്ടിയെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. റെയിൽവേ പാളത്തിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.
റെയിൽ പാളത്തിന് സമീപമുള്ള ഒരു കോളനിയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെയുള്ളവർക്ക് ഉപയോഗിക്കാനായി ഒരു പൊതു ശൗചാലയം ഉണ്ട്. എന്നാൽ സ്ഥലം ഉടമ അത് പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ പ്രാഥമിക ആവശ്യങ്ങൾക്കായി കോളനിയിലുള്ള ജനങ്ങൾ സമീപ പ്രദേശങ്ങളിലേ പറമ്പുകളിലേക്കാണ് പോകാറുള്ളത്. രാവിലെ പുരുഷന്മാർ പോകുന്നത് കൊണ്ട് തന്നെ, രാത്രി കാലത്താണ് സ്ത്രീകളും പെൺകുട്ടികളും ഇവിടെ എത്താറുള്ളത്. ഇത് സംബന്ധിച്ച് കോളനിയിലെ ജനങ്ങൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയത് പോലുമില്ല.
ശരിയായ രീതിയിൽ മലിനജല സംസ്‌കരണം ഇല്ലാത്തത് കാരണം ശൗചാലയങ്ങൾ പലതും കേടുവന്നിരിക്കുകയാണ്. ഇത് വൃത്തിയാക്കാൻ വേണ്ടി അപേക്ഷകൾ നൽകുന്നുണ്ടെങ്കിലും ആരും പരിഗണിക്കുന്നില്ല. ശൗചാലയങ്ങൾ ഇല്ലാത്തത് കാരണം ആളുകൾ ബുദ്ധിമുട്ടിലാണെന്നും പ്രദേശവാസികൾ പറയുന്നു. അതേമയം പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments