ഗുവാഹട്ടി : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ വൻ പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീർപ്പാക്കാതെ കിടക്കുന്ന ഒരു ലക്ഷം മൈനർ കേസുകൾ സർക്കാർ പിൻവലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗുവാഹട്ടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂഡീഷ്യറിയുടെ ഭാരം കുറയ്‌ക്കാനാണ് ഈ നിർണായക തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നാല് ലക്ഷത്തോളം കേസുകളാണ് സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം മൈനർ കേസുകളാണ് സർക്കാർ പിൻവലിക്കുക. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത കേസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് ജുഡീഷ്യറിയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്കും ശർമ്മ ആദരാഞ്ജലി അർപ്പിച്ചു.
രാജ്യത്തിന്റെ മഹത്വം തിരികെ കൊണ്ടുവരുന്നതിനും പൗരന്മാരെ മോചിപ്പിക്കുന്നതിനുമായി നമ്മുടെ സ്വാതന്ത്ര്യസമരനായകന്മാർ വലിയ ത്യാഗങ്ങൾ ചെയ്തു. അവരോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ശർമ്മ ട്വിറ്ററിൽ കുറിച്ചു. വരും തലമുറയെ പ്രചോദിപ്പിക്കുന്നതിനും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനുമായി, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്ക് വിദ്യാഭ്യാസ പര്യടനം നടത്തും. 1000 യുവാക്കളെയാണ് ഈ പര്യടനത്തിന് അയയ്‌ക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അസമിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റാനുള്ള തന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും അദ്ദേഹം ജനങ്ങളോട് സംസാരിച്ചു.
Comments