മുംബൈ: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളിൽ വി.ഡി സവർക്കറുടെ പങ്ക് ആർക്കും അവഗണിക്കാനാവില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് വേണ്ടി ഓരോ സ്വാതന്ത്ര്യസമരസേനാനിയും സമർപ്പിച്ച പങ്ക് വിലപ്പെട്ടതാണ്. അതിനാൽ സവർക്കറുടെ പങ്കിനെ നമുക്ക് തള്ളിക്കളയാനാകില്ല. താഴ്ന്നതോ ഉയർന്നതോ ആയ ഒരാളെ തിരഞ്ഞെടുത്ത് അതിനായി ചിത്രീകരിക്കേണ്ടതില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.
മഹാത്മാഗാന്ധിയെ വെറുക്കുകയോ അവഗണിക്കുകയോ നിങ്ങൾക്ക് ചെയ്യാം. എന്നാൽ ഗാന്ധിയുടെ ഊർജത്തെയും തത്വങ്ങളെയുമാണ് ഈ രാജ്യം പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹവും ഗാന്ധിയുടെ പാത പിന്തുടരുന്നുണ്ടെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്നെ സ്വയം സമർപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലും സൂചിപ്പിച്ചിരുന്നു. അവസാനത്തെ വ്യക്തിയെയും പരിപാലിക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നം, അവസാനത്തെ ആളെയും കഴിവുള്ളവരാക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം, അതിനായി സ്വയം സമർപ്പിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്ന ധീര ദേശാഭിമാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി വീര സവർക്കറുടെ പങ്കിനെയും ഓർമ്മിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം നേടുന്നതിനായി ജീവിതം നൽകിയവരാണ് മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ എന്നിവരെന്നായിരുന്നു അദ്ദേഹം അനുസ്മരിച്ചത്. ധീര ദേശാഭിമാനികളോട് ഭാരതീയരെന്നും നന്ദിയും കൂറമുള്ളവരായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
Comments