തിരുവനന്തപുരം: പ്രതിഷേധ കടലായി തലസ്ഥാനം. സംസ്ഥാന സർക്കാരിനെതിരെ നാലാം ഘട്ട സമരത്തിന് മത്സ്യത്തൊഴിലാളികൾ തുടക്കം കുറിച്ചു. ലത്തീൻസഭയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടാണ് പ്രതിഷേധക്കാർ വിഴിഞ്ഞത്തേക്ക് എത്തിയത്. കരിങ്കൊടികളേന്തി വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ 31 വരെ ഉപരോധം തുടരുമെന്ന് അറിയിച്ചു.
പ്രായമായവരും യുവാക്കളുമടങ്ങുന്ന വലിയ ജനവിഭാഗമാണ് പ്രതിഷേധത്തിനായി എത്തിയത്. മത്സ്യത്തൊഴിലാളികളുടെ ഏഴ് സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കണം. സമരത്തെ കണക്കിലെടുത്തില്ലെങ്കിൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തും. സംഘർഷമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കേരള സർക്കാരിനായിരിക്കുമെന്നും പ്രതിഷേധക്കാർക്ക് നേതൃത്വം നൽകുന്ന വൈദിക പ്രതിനിധികൾ പ്രതികരിച്ചു.
നാല് തവണ ഇതിനോടകം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുമായി മാത്രമായിരിക്കുമെന്നും അവർ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കാത്തത് പ്രതിഷേധാർഹമെന്നാണ് കോവളം എംഎൽഎ എം വിൻസന്റ് പ്രതികരിച്ചത്. കേരളത്തിന്റെ സൈനികരെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും എംഎൽഎ പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെയുളള കാര്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന സർക്കാരിനെതിരെ സമരം നടക്കുന്നത്. തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
Comments