കൊളംബോ: ശ്രീലങ്കിയിൽ എത്തിയ നടൻ മമ്മൂട്ടിയെ നേരിട്ടെത്തി കണ്ട് സ്വാഗതം ചെയ്ത് മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന്‍ സനത് ജയസൂര്യ. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്. തന്റെ നാട്ടിലെത്തിയ താരത്തെ നേരിട്ടെത്തി ആതിഥ്യമരുളിയിരിക്കുകയാണ് ജയസൂര്യ. തുടർന്ന് അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
“മലയാളത്തിലെ മുതിര്‍ന്ന നടന്‍ മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സര്‍, നിങ്ങൾ യഥാര്‍ഥ സൂപ്പര്‍സ്റ്റാറാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു” എന്നാണ് ജയസൂര്യ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.
എം.ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഷൂട്ടിംഗിനു വേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയത്. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിനിമയാക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ സംവിധായകൻ രഞ്ജിത്താണ് സിനിമ ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Comments