പൂനെ: ഇന്ത്യയുടെ കൊറോണ പ്രതിരോധത്തിൽ നിർണ്ണായക പങ്കു വഹിച്ച പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് അമേരിക്കൻ പ്രതിനിധി സംഘം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ടാണ് സന്ദർശനം. ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൊറോണ വ്യാപനത്തിന്റെ നാളുകളിൽ മികച്ച നിലയിലെത്തിയതായി അമേരിക്കൻ സംഘം അഭിപ്രായപ്പെടു.
അമേരിക്കൻ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അദാർ പൂനാവാലയുമായി കൂടിക്കാഴ്ച നടത്തി. സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച നോവാവാക്സ് നുവാവോക്സിഡ് വാക്സിൻ അമേരിക്കയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. മൂന്നര ദശലക്ഷം വാക്സിൻ ഡോസുകൾ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു.
ലോകം കൊറോണ വ്യാപനത്തിന്റെ പിടിയിലമർന്നപ്പോൾ ശ്രദ്ധാപൂർവ്വമുള്ള പ്രതിരോധ നടപടികളിലൂടെയും പക്വമായ വാക്സിൻ നയത്തിലൂടെയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്ക് സാധിച്ചു. ആരോഗ്യ മേഖല നേരിടുന്ന സമകാലിക വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം അമേരിക്ക ആഗ്രഹിക്കുന്നതായി അമേരിക്കൻ സംഘാംഗം പെട്രീഷ്യ ലാസിന വ്യക്തമാക്കി.
Comments