ന്യൂഡൽഹി : സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഇന്ന് പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ് സ്ത്രീകൾ. അതിനാൽ അവരെ ആരും ഉയർത്തിക്കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും, സ്വയം വഴി തിരഞ്ഞെടുക്കാനും മുന്നോട്ട് കുതിക്കാനും അവർ പ്രാപ്തരായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വിശ്വ ഗുരുവാക്കുന്നതിൽ സ്ത്രീകളുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ ജഗദ് ജനനി( പ്രപഞ്ചത്തിന്റെ മാതാവ്) ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ചില വീടുകളിൽ അവരെ അടിമകളെപ്പോലെ കാണുന്നു. സ്ത്രീ ശാക്തീകരണം വീട്ടിൽ നിന്ന് ആരംഭിക്കണമെന്നും അവർക്ക് സമൂഹത്തിൽ അർഹമായ സ്ഥാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാർ സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ല, കാരണം അവർ പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ അവർക്ക് മാർഗനിർദേശം ആവശ്യമില്ല. അവരെ നയിക്കാൻ പുരുഷന്മാർക്കാവില്ല. അതിനാൽ, അവർ സ്വയം അവരുടെ വഴി തിരഞ്ഞെടുക്കട്ടെയെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
ഇത്രയും കാലം സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കി നിർത്തി. ഇനിയവർ ശാക്തീകരിക്കപ്പെടേണ്ട കാലമാണ്. പുരുഷനാണോ സ്ത്രീക്കാണോ പ്രാധാന്യമെന്ന് നാം ചിന്തിക്കേണ്ട കാര്യമില്ല, കാരണം രണ്ട്‌പേരും ഒരേ രഥത്തിലെ രണ്ട് ചക്രങ്ങളാണ്.
ഇന്ത്യയെ വിശ്വഗുരു ആക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണ്. ഒരു വശത്ത് സ്ത്രീകൾക്ക് തുല്യാവകാശം ലഭിക്കുമ്പോൾ മറുവശത്ത് അവരെ അടിമകളായി കണകാക്കുന്നു. ഇത്തരം ചിന്തകൾ ഉപേക്ഷിച്ച് സ്ത്രീക്കും സമൂഹത്തിൽ തുല്യസ്ഥാനം നൽകുകയാണ് വേണ്ടത്.
സമൂഹത്തിൽ സ്ത്രീകളോടുള്ള മനോഭാവവും മാറിക്കൊണ്ടിരിക്കുകയാണെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വേഗത കൂട്ടേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം നൽകുന്നതിനെച്ചൊല്ലി പലപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്, എന്നാൽ ക്രമേണ എല്ലാം സ്ത്രീകൾക്ക് അനുകൂലമായി സംഭവിക്കുന്നു.
മൂല്യങ്ങളെയും, വിവാഹത്തെയും, സ്ത്രീ സ്വാതന്ത്ര്യത്തെയും, കുടുംബ ബന്ധങ്ങളെയും വിമർശിക്കുന്നവർ ഇന്ന് ഇന്ത്യൻ കുടുംബ വ്യവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ആയിരക്കണക്കിന് വർഷങ്ങളായി നാം പറഞ്ഞുവരുന്ന കാര്യങ്ങളാണ് (പ്രത്യേകിച്ച് ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ ഗുണങ്ങളെക്കുറിച്ച്), അവർ ഇപ്പോൾ സംസാരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments