ന്യൂഡൽഹി: സിബിഐ അന്വേഷണത്തിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ അന്വേഷണത്തിന് കളമൊരുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. എക്സൈസ് പോളിസി കേസിൽ കളളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുക. ഇതിന്റെ ആദ്യ പടിയായി കേസിന്റെ എഫ്ഐആർ ഇഡി തേടിയതായിട്ടാണ് റിപ്പോർട്ടുകൾ. സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇഡി രേഖകൾ ആവശ്യപ്പെട്ടത്.
എക്സൈസ് മന്ത്രി സിസോദിയ നടപ്പാക്കിയ 2021-2022 ലെ ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. തിരച്ചിൽ പൂർത്തിയായതോടെ സംഭവത്തിൽ കളളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് എഫ്ഐആർ തേടിയത്.20 ഇടങ്ങളിൽ നിലവിൽ തിരച്ചിൽ നടത്തിയിട്ടുണ്ടെങ്കിലും രേഖകളും എഫ്‌ഐആറും ഇഡിയുമായി പങ്കുവെച്ചിട്ടില്ല. ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന ശുപാർശ ചെയ്ത സിബിഐ അന്വേഷണത്തിൽ മുൻ എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണ, മനീഷ് സിസോദിയ തുടങ്ങിയ നാല് പേർക്കെതിരെയാണ് കേസ്.
സർക്കാരിന്റെ പുതുക്കിയ എക്സൈസ് നയത്തെക്കുറിച്ച് കഴിഞ്ഞ മാസം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.നയം വഴി 150 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുടർന്ന് എക്സൈസ് കമ്മീഷണറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ ആനന്ദ് കുമാർ തിവാരി ഉൾപ്പെടെ 11 ഉദ്യോഗസ്ഥരെ എൽജി സക്സേന സസ്പെൻഡ് ചെയ്തിരുന്നു.
Comments