ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ സംഘം നടത്തിയ റെയ്ഡിനെ വിമർശിച്ച് സിപിഎം നേതാവ് വൃന്ദാ കാരാട്ട്. സിബിഐ നടത്തിയത് അഴിമതിയുമായി ബന്ധപ്പെട്ട പരിശോധന അല്ലെന്നും അധികാരം കാണിക്കലാണെന്നും വൃന്ദാ കാരാട്ട് വിമർശിച്ചു.
സിബിഐയുടെ പരിശോധനയെ ശക്തമായി അപലപിക്കുന്നു. മനീഷ് സിസോദിയ ഡൽഹി ഉപമുഖ്യമന്ത്രി ആയതുകൊണ്ടാണ് അദ്ദേഹം ടാർഗറ്റ് ചെയ്യപ്പെടുന്നത്. ആർഎസ്എസോ ബിജെപിയോ ആയിരുന്നെങ്കിൽ സിബിഐ തലകുനിച്ചേനെ എല്ലാത്തിലും ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്‌തേനെയെന്നും അവർ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഇത്തരം റെയ്ഡുകളിലൂടെ ടാർഗറ്റ് ചെയ്ത് രാജ്യം മുഴുവൻ അധികാരം വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും വൃന്ദാകാരാട്ട് വിമർശിച്ചു. ആം ആദ്മി സർക്കാർ അടുത്തിടെ പിൻവലിച്ച എക്‌സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയയുടെ വസതിയിലും മറ്റ് മുപ്പതോളം ഇടങ്ങളിലും സിബിഐ പരിശോധന നടത്തിയത്.
ഡൽഹി, ഗുരുഗ്രാം, ചണ്ഡിഗഢ്, മുംബൈ, ഹൈദരാബാദ്, ലക്‌നൗ, ബംഗളൂരു തുടങ്ങിയിടങ്ങളിലായിരുന്നു റെയ്ഡ്. 15 പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ പറഞ്ഞു.
Comments