ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും പേസ്ബൗളർ ബ്രോഡ് അതുല്യമായ നേട്ടം കരസ്ഥമാക്കി. ക്രിക്കറ്റിന്റെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന ലോർഡ്‌സ് ഗ്രൗണ്ടിൽ അദ്ദേഹം 100 വിക്കറ്റുകൾ നേടി. മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 12 റൺസിനും തോറ്റപ്പോഴും, ലോർഡ്സിൽ ബ്രോഡിന്റെ പ്രകടനം ആതിഥേയരുടെ മികച്ച നേട്ടമായി മാറി. മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ കൈൽ വെറൈനെ പുറത്താക്കിയാണ് ബ്രോഡ് തന്റെ അന്താരാഷ്‌ട്ര കരിയറിൽ മറ്റൊരു അവിസ്മരണീയമായ നേട്ടം കരസ്ഥമാക്കിയത്.
ലോർഡ്‌സിൽ മൊത്തം 100 ടെസ്റ്റ് പുറത്താക്കലുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ കളിക്കാരനായി 36 കാരനായി ബ്രോഡ്. തന്റെ വെറ്ററൻ സഹതാരം ജെയിംസ് ആൻഡേഴ്സണൊപ്പം ബ്രോഡ് റെക്കോർഡ് ്ബുക്കിൽ ഇടംപിടിച്ചു. ജെയിംസ് ആൻഡേഴ്സണാണ് ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ കളിക്കാരൻ. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വേദിയിൽ വിക്കറ്റ് നേട്ടത്തിൽ സെഞ്ച്വറി തികയ്‌ക്കുന്ന നാലാമത്തെ താരമായും ബ്രോഡ് മാറി.
ജെയിംസ് ആൻഡേഴ്‌സൺ, ശ്രീലങ്കൻ താരങ്ങളായ മുത്തയ്യ മുരളീധരൻ, രംഗന ഹെറാത്ത് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുളളവർ. മുരളീധരൻ ഗാലെ, കാൻഡി, കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ട് എന്നീ മൂന്ന് മൈതാനങ്ങളിൽ 100ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. ബ്രോഡ് തന്റെ കരിയറിൽ ഇതുവരെ 555 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ ബൗളർ ഓസീസ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്താൻ ഈ 36കാരന് 10 വിക്കറ്റുകൾ മാത്രം മതി. പേസ് ബൗളർമാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ആൻഡേഴ്‌സൺ(658) ആണ്.
Comments