മൊഗാദിഷു: സൊമാലിയയിലെ പ്രശസ്ത ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ. രാജ്യത്തെ സജീവ ഭീകരസംഘടനയായ അൽ ഷബാബാണ് ആക്രമണത്തിന് പിന്നിൽ. ഇവർ അൽ-ഖ്വായ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പാണെന്നാണ് സൂചന. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണമുണ്ടായത്.
ഹോട്ടൽ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രദേശമാകെ സൈന്യം വളഞ്ഞിട്ടുണ്ടെങ്കിലും ഭീകരരെ ഇതുവരെ കീഴ്‌പ്പെടുത്താനായിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് ഹയാത്ത് ഹോട്ടലിലേക്കുള്ള വഴി കാർ ബോംബ് ഉപയോഗിച്ച് ഭീകരർ തകർത്തിരുന്നു. വഴി തടഞ്ഞതിന് ശേഷമായിരുന്നു ഭീകരർ ഹോട്ടലിൽ കയറി അവിടെയുണ്ടായിരുന്നവരെ വെടിവെച്ച് വീഴ്‌ത്തിയത്. തീവ്രവാദികളിൽ നിന്ന് ഹോട്ടലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സൈന്യവുമായുള്ള പോരാട്ടത്തിൽ തകർന്നിട്ടുണ്ട്.
ഏതാണ്ട് 10 വർഷത്തിലേറെയായി സൊമാലിയൻ സർക്കാരിനെ അട്ടിമറിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് അൽ ഷബാബ് ഭീകരർ. ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കുകയാണ് അൽ ഷബാബിന്റെ ലക്ഷ്യം. കഴിഞ്ഞ മെയ് മാസത്തിൽ സൊമാലിയയുടെ പുതിയ പ്രസിഡന്റായി ഹസൻ ഷെയ്ഖ് മുഹമ്മദ് അധികാരമേറ്റതിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വെള്ളിയാഴ്ച നടന്നത്.
സാധാരണക്കാരേക്കാൾ ഉപരി രാജ്യത്തെ നിയമനിർമ്മാതാക്കളും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും വന്നുചേരുന്ന സുപ്രധാന ഇടമായിരുന്നു ഹയാത്ത് ഹോട്ടൽ. അതുകൊണ്ട് കൂടിയാണ് ഇവിടെ തന്നെ ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേർ ആരെല്ലാമാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.
Comments