കാഠ്മണ്ഡു: ലോകത്തിലെ ഉയരമേറിയ 14 കൊടുമുടികൾ രണ്ട് തവണ കീഴടക്കി റെക്കോർഡ് സൃഷ്ടിച്ച നേപ്പാൾ സ്വദേശിയായ പർവ്വതാരോഹകൻ സനു ഷെർപ്പയ്ക്ക് ജന്മനാട്ടിൽ വൻ സ്വീകരണം. 8,000 മീറ്ററിന് മുകളിലുള്ള നേപ്പാളിലെ എട്ട് കൊടുമുടികളും പാകിസ്താനിലെ അഞ്ച് കൊടുമുടികളും ചൈനയിലെ ഒരു കൊടുമുടിയുമാണ് അദ്ദേഹം രണ്ട് തവണ വീതം കീഴടക്കിയത്. ഇത് പർവ്വതാരോഹക ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണ്.
നേപ്പാളിലെ ശങ്കുവാസഭ സ്വദേശിയാണ് 48 വയസ്സുകാരനായ സനു ഷെർപ്പ. പാകിസ്താനിൽ നിന്നും ചരിത്ര നേട്ടം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ അദ്ദേഹത്തെ നേപ്പാൾ ടൂറിസം മന്ത്രി ജീവൻ റാം ശ്രേഷ്ഠയുടെ നേതൃത്വത്തിൽ വൻ ജനാവലി ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. പാകിസ്താനിലെ കാറക്കോറം പർവ്വത നിരയിലെ ഗാഷേർബ്രൂം-2ൽ ആയിരുന്നു സനുവിന്റെ ദൗത്യ പൂർത്തീകരണം.
പർവ്വതാരോഹക രംഗത്ത് നേപ്പാളിന്റെ അഭിമാനമാണ് ഷെർപ്പകൾ. വിദേശ പർവ്വതാരോഹകർക്ക് ദൗത്യങ്ങളിൽ മികച്ച പിന്തുണയും സഹായവുമാണ് ഇവർ നൽകി വരുന്നത്. സഞ്ചാരികൾക്ക് മികച്ച ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിക്കുന്ന ഇവർ നേപ്പാൾ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവനകളാണ് നൽകുന്നത്. ആറ് മാസവും ആറ് ദിവസവും കൊണ്ട് ഉയരമേറിയ 14 കൊടുമുടികൾ കീഴടക്കി നിംസ്ദായ് എന്ന നിർമ്മൽ പുർജ ഷെർപ്പ 2019ൽ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
Comments