മുംബൈ: താനെ ഡോംബിവാലിയിലെ കെമിക്കൽ ഫാക്‌ടറിയിൽ ബോയ്ലർ പ്ലാന്റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റ 64 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഡോംബിവാലി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന “അമുദൻ കെമിക്കൽസ് ” എന്ന ഫാക്‌ടറിയുടെ ഉടമകൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും ഉറപ്പുനൽകി. സംഭവുമായി ബന്ധപ്പെട്ട് അമുദൻ കെമിക്കൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കമ്പനി ഉടമകളായ മാൾട്ടി പ്രദീപ് മേത്ത, മലായ് പ്രദീപ് മേത്ത എന്നിവർക്കെതിരെയും ഡയറക്ടർ, അഡ്മിനിസ്ട്രേറ്റർ, മറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 304, 324, 326, 285, 286, 427, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1.30 ഓടെ യായിരുന്നു സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്ഫോടനങ്ങൾ കേട്ടതായാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായും സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.